എതിര്‍ പാഠങ്ങള്‍

       തൊണ്ണൂറുകള്‍ക്ക് ശേഷം ഇരുന്നെണീക്കുന്നത്ര വേഗത്തില്‍ പരിണമിച്ച മലയാളകവിത വൈകാരികതകളെ ശസ്ത്രക്രിയ ചെയ്യുന്നതിലൂടെയാണ് പുതിയ ഭാവുകത്വവ്യതിയാനത്തെ രേഖ പ്പെടുത്തിയത്. പതം വരുത്തിപ്പറഞ്ഞ പദ്യത്തില്‍ നിന്നും ഗതാനുഗതമായി വളര്‍ന്ന ഗദ്യം സൂക്ഷ്മാര്‍ത്ഥത്തില്‍ കവിതയുടെ അന്തര്‍ഗതങ്ങളെ രാഷ്ട്രീയമായി പുനര്‍നിര്‍വ്വചിക്കുകയായിരുന്നു. രൂപവും ഉ‍ള്ളടക്കവും ഒരേ അനുപാതത്തില്‍ പുതിയ കവിതയുടെ നയരേഖകളില്‍ ബലപ്പെട്ട മൂലകങ്ങളായി. തീവ്രവികാരത്തെ വിവര്‍ത്തനം ചെയ്ത ആധുനികതയെ പുതുമുറക്കാര്‍ ഉപേക്ഷി ച്ചത് അത്ര ഭ്രമാത്മകമല്ല തങ്ങളുടെ കാലം എന്ന തിരിച്ചറിവില്‍ നിന്നാവാം. അതുകൊണ്ടാണ് വലിയ ഒച്ചകളെ ഭയക്കുന്ന, ചെറിയ ഇനം ഒച്ചകളിലേക്കും ചെറിയ കാഴ്ചകളിലേക്കും ശ്രദ്ധ തിരിക്കുന്ന ഒരാള്‍ക്കണ്ണാടി പുതുകവിതയില്‍ കാണുന്നത്. 'എന്നുടെ ഒച്ച വേറിട്ടു കേള്‍ക്കല്‍ മാത്രമല്ല,കേട്ടുവോ പുന്നെല്ലു വിണ്ടുണരുന്നതിന്റെ ഒച്ച' എന്നും പുതിയ കവി ചോദിക്കുന്നു.
      
     'നിലം പറ്റി
      ചുറ്റും വളര്‍ന്ന
      വന്‍ മരങ്ങളെയോര്‍ത്ത്
      ദുഃഖമില്ലാതെ
      മണ്ണ് വിട്ടകലാതെ
      നിലപ്പനയ്ക്കെന്നും
      അതു മാത്രമായാല്‍ മതി'
(നിലപ്പന/ ബിജോയ് ചന്ദ്രന്‍) 
      
   
                        പനയാവാനല്ല വളരുന്നത്. നിലപ്പനയാവല്‍ തന്നെയാണ് നിലപ്പനയുടെ ഉണ്മ എന്നു പുതുകവിതയുടെ നിയോഗത്തെയും കവി എഴുതുന്നു. മൂല്യങ്ങള്‍ക്ക് അടിപതറിയ അതിയാഥാര്‍ത്ഥ്യത്തിന്റെ കാലത്തെ ആഖ്യാനം ചെയ്യാന്‍ കവിത സ്വാഭാവികമായും പരുവപ്പെടുന്നതിന്റെ സൂചനകള്‍ കൂടിയാണ് വരി മുറിച്ചെഴുതുന്ന, വസ്തുസ്ഥിതികഥനമാകുന്ന പുതിയ എഴുത്ത്. ചേറിയെടുത്ത വാക്കിന്റെ ഈ നാഴിയുരിയില്‍ വികാരത്തിന്റെ വേലിയേറ്റങ്ങളില്ല. 'ഹാ ജീവിതമേ' എന്ന ആത്മരതിയില്ല. എന്താവാം കവിതയിലെ ഈ സൂക്ഷ്മസ്വരത്തിന്റെ രാഷ്ട്രീയം? ഈ വികേന്ദ്രീകൃത ഭാവനയുടെ പൊരുള്‍ ?
ബിജോയ്‌ ചന്ദ്രന്‍ 
      ആധുനികത ഏകാന്തതയ്ക്ക് നാവേറുപാടുമ്പോള്‍ ആധുനികാനന്തരകാലം കൂട്ടത്തിന്റെ ഏകാന്തതകളാണ് കവിതയില്‍ കൊണ്ടുവന്നത്. നവസാമൂഹ്യശാസ്ത്രപഠനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ആള്‍ക്കൂട്ടത്തിന്റെ (multitude) സൌന്ദര്യശാസ്ത്രമാനകങ്ങളുപയോഗിച്ച് കവിതയിലെ ഭാവുകത്വത്തെ മനസ്സിലാക്കാവുന്നതാണ്. കവിതകളുടെ പൊതുബോധരൂപീകരണത്തിലെന്നതുപോലെ കവിസ്വത്വരൂപീകര‍ണത്തിലും ഈ ബഹുലോകപ്രതിനിധാനങ്ങള്‍ കാണാവുന്നതാണ്. കവിയശ്ശഃപ്രാപ്തി ഇന്ന് ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആവാം, കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയാവാം, അധ്യാപകനോ പുസ്തകം വില്‍പ്പനക്കാരനോ വൈമാനിക സാങ്കേതിക വിദഗ്ധനോ ആവാം. കവിതയെ സാധ്യമാക്കുന്ന ഏതുതരം പ്രത്യക്ഷതകള്‍ക്കും ഇടം കിട്ടുന്ന ഒരു ആഗോളമലയാളം രൂപപ്പെട്ടു കഴിഞ്ഞു. ഭാഷയുടെ ഈ വിപുലലോക ബന്ധ ങ്ങളെ അവമതിച്ചുകൊണ്ട് കവിതയിലെ ആവിഷ്കാരമാറ്റത്തെ രേഖപ്പെടുത്താന്‍ കഴിയില്ല. കവിതയുടെ വായനയും എഴുത്തും സമ്പ്രദായങ്ങളേയും സങ്കേതങ്ങളെയും നവീകരിച്ചു കൊണ്ടിരി ക്കുന്നത് ഇങ്ങനെ ഇറക്കുമതി ചെയ്യപ്പെടുകയും കയറ്റുമതി ചെയ്യപ്പെടുകയും ചെയ്യുന്ന കാവ്യാനുഭ വങ്ങള്‍ കൊണ്ടുകൂടിയാണ്. തൊണ്ണൂറുകളില്‍ തുടങ്ങി രണ്ടായിരത്തിന്റെ ആദ്യപകുതിയില്‍ ദുര്‍ബലമാവുകയും പിന്നീട് ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ക്കകത്ത് പുതിയൊരു ഊര്‍ജ്ജ സംഭര ണം നടത്തുകയും ചെയ്യുന്ന പുതുകവിത (ഗദ്യകവിത എന്നും അതിനെ മനസ്സിലാക്കിപ്പോന്നു) രണ്ടായിരത്തിപ്പത്തിലെത്തുമ്പോള്‍ ജനായത്തപരവും വികേന്ദ്രീകൃതവുമായ ഭാവനാമേഖലകളെ തേടുന്നതു കാണാം. കവിതയ്ക്കുമേലുണ്ടായിരുന്ന അപ്രമാദിത്വങ്ങള്‍ തുലോം കുറവാണിവിടെ. മള്‍ട്ടിനാഷണലൈസ്ഡ് ആയ മലയാളിയുടെ അനുഭവമണ്ഡലവുമായി നേരിട്ട് സംവദിക്കുന്ന കാവ്യബാഹ്യമായ ആഖ്യാനത്തിന്റെ സാധ്യത കൂടി പുതിയ കവിതയില്‍ നിരീക്ഷിക്കാം. അച്ചടിയുടെ ആധികാരികതയ്ക്കപ്പുറത്താണ് പലപ്പോഴും പുതിയ കവിതയെ വായിക്കേണ്ടി വരുന്നതും. അച്ചടിച്ച വാക്ക് കവിതയുടെ അന്തിമഫലമല്ല എന്നു തിരിച്ചറിയാനെങ്കിലും കവിതാവയനക്കരന്‍ /കാരി പ്രാപ്തരാവുന്നത് കവിത മാധ്യമബലതന്ത്രങ്ങളെ നിശ്ശേഷം നിരാകരിക്കുന്നതുകൊണ്ടുകൂടിയാണ്. കവിതയുടെ ഉടമാവകാശത്തെയും കവിസ്വത്വത്തെയും പലമട്ടില്‍ ഉടച്ചുവാര്‍ക്കുന്നുണ്ട്‌ ബ്ലോഗെഴുത്തിന്റെ സോഷ്യലിസം. സാങ്കേതികജ്ഞാന വ്യവസ്ഥയ്‌ക്കകത്തെ ന്യൂനപക്ഷത്തെ മുന്‍നിര്‍ത്തിയാവുമ്പോള്‍ത്തന്നെയും ബ്ലോഗിലെ കവിത കാവ്യവ്യവഹാരത്തിന്റെ പുതിയ പ്രാതിനിധ്യങ്ങള്‍ ഏറ്റെടുക്കുന്നുണ്ടെന്ന്‌ പറയാതെ വയ്യ. പത്രാധിപന്റെ അഭിരുചി കവിതാവ്യവഹാരത്തെ നിര്‍ണയിക്കത്തക്കതായ ഒരു തീരുമാനമായി ഇനി നിലനില്‍ക്കില്ല. ബ്ലോഗ് കവിതയുടെ സര്‍വ്വഗുണപ്രധാനിയായ മാധ്യമമാണെന്നല്ല പറഞ്ഞുവരുന്നത്.മാധ്യമവ്യത്യാസം കൊണ്ടു മാത്രം കവിതയെ ഇനം തിരിക്കുന്നതും ഭൂഷണമല്ല.
വിഷ്ണുപ്രസാദ് 
      
     സമകാലികമായിരിക്കുക എന്നത് കവിതയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നയമായി മാറുന്നത് ആ മാധ്യമം ആവശ്യപ്പെടുന്ന ഒരു സാംസ്കാരികധര്‍മ്മത്തിനു(cultural  function) അനുരൂപമായാണ്എഴുതപ്പെട്ട അര്‍ത്ഥവ്യാപാരങ്ങളില്‍ നിന്ന് വിടുതി നേടാന്‍ ‍ആഗ്രഹിക്കുക യും കാലികമായി ഭാഷയെ പുനഃക്രമീകരിക്കയും ചെയ്യേണ്ടത് അതിനാല്‍ത്തന്നെ കവിത ഏറ്റെടുത്ത ഒരു വിമലീകരണപ്രക്രിയ ആയിക്കരുതാവുന്നതാണ്.
     
      'ഓരോ കല്ലിനകത്തും മനുഷ്യരുടെ ഒരു കാടുണ്ട്
      ചരിത്രത്തില്‍ നിന്നും ഓടുന്നവര്‍ പിന്നെ
      കല്ലുകളില്‍ കയറിയിരിക്കുന്നു.
      .......................................................
      കല്ലിനുള്ളില്‍ അകപ്പെട്ട ശില്പി എന്തു ചെയ്യും?
      കല്ലില്‍ ചെവിചേര്‍ക്കൂ,കേള്‍ക്കാം
      അയാള്‍ പുറത്തേക്ക് കൊത്തുന്ന ഒച്ച'
      
       അകത്തേക്ക് കേള്‍ക്കുന്ന ഒച്ചകള്‍ മാത്രമല്ല പുതിയ കവിക്ക് ഭാഷ. അനുഭവങ്ങളുടെ ചര്‍വ്വിതചര്‍വ്വാണമാണ് സാഹിത്യം എന്നു വരുമ്പോള്‍ പോലും കവി ഭാഷയില്‍ തന്റേതായ പരിപ്രേക്ഷ്യങ്ങള്‍ (perspective) കൊണ്ടുവരുന്നു. അതില്‍ സമൂഹഭാവനയുടെ തീര്‍പ്പുകള്‍ ഉണ്ട്. വസ്തുവല്‍ക്കരിക്കപ്പെട്ട കാഴ്ച്ചകളുടെയും കേള്‍വിയുടെയും കൊളഷ് ആയി അതു അവതരിപ്പിക്കപ്പെടാം.
      
       'നീ പനിച്ചൂട് പകരുന്നത് പോല്‍
      പറ്റിപ്പിടിക്കും പോല്‍
      മൂടല്‍ മഞ്ഞാകും പോല്‍
      അസ്വസ്ഥനാകും പോല്‍
      ഇടയ്ക്കിടയ്ക്ക്
      മരിച്ചു പോകും പോല്‍
      പകരുമോ നിന്റെ സുന്ദരന്‍ രോഗാണു?'
                                   
(ഡ്രാക്കുള/ അരുണ്‍ പ്രസാദ്)
      
എന്ന് ചെകുത്താന്റെ സ്നേഹത്തിനു വേണ്ടിയും കവിതയില്‍ പ്രതിഭാവന മുഖം നോക്കുന്നു. രോഗാണു ഭീഭത്സമല്ല, സുന്ദരമായ ഒരനുഭവമാണിവിടെ. തീവ്രവികാരങ്ങള്‍ ഘോഷയാത്ര നടത്തിയ കാലത്തെ ഡ്രാക്കുളയല്ല പുതിയ ഡ്രാക്കുള.വിപരീതങ്ങള്‍ ഇവിടെ സമഭാവനയാവുന്നു. ഇതു കവിതയുടെ പുതുമുറ കൊണ്ടുവരുന്ന തിരിച്ചിടല്‍ (twist) ആണ്. വിസമ്മതങ്ങളാണ് ഇവര്‍ക്ക് സ്വീകാര്യം . ഊതിയുണര്‍ത്തിയ ഗൃഹാതുരതകളെ‍ ഒറ്റയടിക്ക് നാടുകടത്തുകയും നഗരഗോത്രങ്ങളുടെ വിളറിയ വെളിച്ചം പകരം വെയ്ക്കുകയും ചെയ്യുന്ന ഒരു എഴുത്താള്‍ കവിതയുടെ ഏറ്റവും ചെറുപ്പത്തെ അടയാളപ്പെടുത്തുന്നുണ്ട്. ഉദരനിമിത്തം പോലെ പ്രധാനമാണവര്‍ക്ക് കാലത്തിന്റെ പുതിയ ത്വരകളും. മാളുകളിലോ പാര്‍ക്കുകളിലോ ഇരുന്ന് ചൂയിംഗം ചവക്കുന്നവനും കവിതയുണ്ട്, സബ് വേകളില്‍ കപ്പലണ്ടി വില്‍ക്കുന്നവനും ബൈനോക്കുലറില്‍ അടുത്ത ഫ്ലാറ്റിലെ രഹസ്യം കാണുന്നവനും വീടിറങ്ങി കോളേജിലെത്താത്ത പെണ്‍കുട്ടികള്‍ക്കും കവിതയുണ്ട്.
      സ്വത്വപ്രകാശനങ്ങള്‍ക്ക് മുന്‍പത്തേക്കാള്‍ വിപുലമായ സാധ്യതകള്‍ ഉള്ളതു കൊണ്ടു കൂടിയാണ് കവിതയില്‍ ആവിഷ്കാരവ്യതിയാനങ്ങള്‍ ദിനം പ്രതിയെന്നോണം നടക്കുന്നത്. ഈ സ്വാത്രന്ത്രേച്ഛയുടെ വിത്താണ് പുതുകവിത മുളപ്പിക്കുന്നത്. കവിതയോട് പുലര്‍ത്തിപ്പോന്ന കരുതല്‍ വരും കാലം അപനിര്‍മ്മിച്ചുകൊണ്ടിരിക്കുകയും ചെയ്യും. രൂപം തന്നെ ഉള്ളടക്കമാവുന്ന പുതുകവിതയുടെ ജനുസ്സിനെ, മാധ്യമസാമ്രാജ്യത്വകാലത്തെ കലയുടെ പ്രതിരോധമാര്‍ഗമായി വായിച്ചുതുടങ്ങേണ്ട കാലവും സമാഗതമായി.

2 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. മൂന്ന് കവിതകളും
    വേറിട്ട കവിതാ വഴിയിലൂടെ
    പുതുകവിതയെ അടയാളപ്പെടുത്തുന്നു

    ReplyDelete